:: ആദ്യഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്കുക ::
അ
തൊരു വീടിന്റെ ഔട്ട്ഹൗസായിരുന്നു. മുമ്പ് സോഫിയ നിന്നിരുന്നത് ലേഡീസ് ഹോസ്റ്റലില്‍ത്തന്നെയായിരുന്നു. അവിടത്തെ അസൗകര്യങ്ങള്‍ കാരണമാണ് മറ്റ് മൂന്നു പേരോടൊപ്പം ഇവിടേക്ക് താമസം മാറ്റിയത്.
രേഷ്മാസുനില്‍, പൂര്‍ണ്ണിമ, എലിസബത്ത്. പൂര്‍ണ്ണിമയുടെ അമ്മയുടെ, മെഡിസിനു പഠിക്കുമ്പോഴത്തെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന ഡോ: ആശാരമേഷിന്റേതായിരുന്നു കൊട്ടാരസമാനമായ ആ വീട്. പൂര്‍ണ്ണിമയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സോഫിയുടെ പപ്പ ഈ ഔട്ട്ഹൗസിലേക്കു മാറാന്‍ സമ്മതിച്ചത്. മുതിര്‍ന്നവരെ കയ്യിലെടുക്കാന്‍ മിടുക്കിയായ, പൂര്‍ണ്ണിമയോടുള്ള വാത്സല്യം കാരണം. ആര്‍മിയില്‍ മേജറായിരുന്ന അദ്ദേഹം മക്കളെയെല്ലാം പട്ടാളച്ചിട്ടയില്‍ത്തന്നെയായിരുന്നു വളര്‍ത്തിയിരുന്നതും.ഡോ: ആശയുടെ ഇളയ അനുജന്റെ കുഞ്ഞിന്റെ ചോറൂണിന് ഗുരുവായൂരിലേക്ക് പോയതായിരുന്നു ഡോക്ടറും കുടുംബവും. കൃത്യം പത്തിനും പത്തേകാലിനുമിടയ്ക്ക് അവിടെയെത്തണമെന്നാണ് സോഫിയ, അയാളോട് പറഞ്ഞിരുന്നത്. പത്ത് പത്തിനാണയാള്‍ അവിടെയെത്തിയത്.
അയോളെ അകത്തേക്കാക്കി, വെപ്രാളത്തോടെ പുറത്തേക്കൊന്നു പാളിനോക്കി സോഫി വേഗം വാതിലടച്ചു കുറ്റിയിട്ടു. വെളുപ്പില്‍ ചുവന്ന പൂക്കളുള്ള മാക്സിയായിരുന്നു സോഫി ധരിച്ചിരുന്നത്.
രണ്ടുപേരുടെയും ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു. ഒരു കളവ് ചെയ്യുന്നതിന്റെ പകപ്പ് രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളാല്‍ സോഫിയെ വലിച്ചടുപ്പിച്ചപ്പോള്‍ അവള് തടഞ്ഞു. 'സെക്യൂരിറ്റി ഇപ്പോ വരും. അയാള്‍ വന്നുപോയിട്ടു മതി.'
തലവേദനയ്ക്കുള്ള മരുന്നിനായി അയാളെ ടൗണിലേക്കു വിട്ടതായിരുന്നു. കൂട്ടുകാരികള്‍ ക്ലാസ്സിലും പോയിരിക്കുന്നു. എല്ലാം അവര്‍ രണ്ടുപേരുംകൂടി മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍, സെക്യൂരിറ്റി വന്നു. സോഫിയ പോയി വാതില്‍ തുറന്ന്, മരുന്നു വാങ്ങി. അയാള്‍ ജനല്‍കര്‍ട്ടന്റെ ഇടയിലൂടെ, പുറത്തുള്ളയാളെ ഒന്നു പാളിനോക്കി. നരച്ച, മെലിഞ്ഞൊരു വൃദ്ധന്.
സെക്യൂരിറ്റി ഗേറ്റു കടന്നപ്പോഴേക്കും സോഫിയയുടെ കൈകള്‍ പിന്നില്‍ നിന്നും അയാളെ വലയം ചെയ്തു.
അയാളുടെ തലയ്ക്കുള്ളില്‍ ഒരു തരിപ്പ് പടര്‍ന്നു. കരുത്തുറ്റ കൈകളാല്‍ സോഫിയെ കോരിയെടുത്തു. തുരുതുരെ ചുംബനങ്ങള്‍... സോഫിയുടെ മുടിക്കെട്ടഴിഞ്ഞുവീണു.
അവളെയുംകൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും അയാളുടെ കാലുകളുടെ വിറയല്‍ മാറിയിരുന്നില്ല. അയാളുടെ ചലനങ്ങളിലും പ്രവൃത്തികളിലും പരിഭ്രാന്തിയുണ്ടായിരുന്നു.
അവര്‍ മുല്ലവള്ളിയും തേന്മാവും പോലെയായി. അവള് അയാളില്‍ പടര്‍ന്നുകയറി. നിശ്വാസങ്ങളുടെ ചൂടാല്‍ പരസ്പരം പുതപ്പിച്ചു.
മുങ്ങിനിവരുമ്പോള്‍, സ്നാനജലത്തിന്റെ അടരുകള്‍ക്കിടയില്‍ തെളിഞ്ഞ പടവുകളിലൂടെ കഥയന്വേഷിച്ചുപോയ ബാലനായി അയാള്‍.
കണ്ണുകള്‍ക്കു മുന്നില്‍ ഒരു ചെമ്പരത്തി തുടുത്തു.
* * *
അയാളുടെ നെറുകയില്‍ വാത്സല്യത്തോടെയെന്നവണ്ണം അവള് ചുംബിച്ചു. ആ ചുംബനത്തില്‍ പൊള്ളുംപോലെ തോന്നി; അയാള്‍ക്ക്.
പതര്‍ച്ച വിട്ട് അയാള്‍ ഉണര്‍ന്നു.
അവന്റെ പ്രാണന്റെ ദാഹം തീര്‍ക്കാന്‍, അവളുടെ കണ്ണുകളില്‍ നിറഞ്ഞ വിഷം...
അടിത്തട്ടില്‍ പുളയുന്ന ലഹരി, കാമത്തിന്റെ അഗ്നി...
* * *
രാത്രി, ഹോസ്റ്റലിലെ കിടക്കയില്‍ ഉറക്കം വരാതെ പുലരുവോളം അയാള്‍ കിടന്നു.
അവള് കന്യകയായിരുന്നു. ഇന്നലെയോളം...
അത് അയാളെ പൊറുതിമുട്ടിക്കാന്‍ പോന്നതായിരുന്നു.
അപ്പോള്‍, ഇതുവരെ കേട്ട കഥകളൊക്കെ...?
പുലര്‍ച്ചെയുള്ള ബസ് കയറി. വീട്ടിലെത്തുമ്പോള്‍ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു.
വീട് എന്നാല്‍, അമ്മയുടെ തറവാട്ടുവീട്.
ചിതല് തിന്നു തുടങ്ങാത്തതായി ദാരിദ്ര്യം മാത്രമേയുള്ളൂ അവിടെ. ദിവസങ്ങളും മാസങ്ങളും വെറുതെ ജീവിച്ചുതീര്‍ക്കുന്ന കുറച്ചു ജീവനുകളും.
രാത്രി, ഇരുട്ടില്‍ ഉറക്കുത്തിയ മച്ചിലേക്ക് നോക്കി വെറുതെ കിടക്കുമ്പോഴും തലേന്നത്തെ പകല്‍, അതൊരു മധുരസ്മരണയാകേണ്ടതായിരുന്നിട്ടുപോലും അയാളെ മഥിച്ചുകൊണ്ടിരുന്നു.
ഹൃദയത്തിന്റെ അടിത്തട്ടോളം, ആത്മാവിന്റെ അകക്കാമ്പോളം അവള് നിറഞ്ഞ്, ഓരോ നിമിഷവും ഒരു വിസ്ഫോടനത്തിന് തൊട്ടുമുമ്പെന്നപോലെ വലിഞ്ഞു മുറുകുമ്പോള്‍, അവള് യുഗങ്ങളോളം തന്നെ മയക്കിക്കിടത്താന്‍ പോകുന്നുവെന്ന് ഭയന്ന്, കുതറി അയാള്‍ യാത്രയ്ക്കൊരുങ്ങി.
സര്‍ട്ടിഫിക്കറ്റുകളും, കുറച്ചു വസ്ത്രങ്ങളും നിറച്ച ബാഗും തൂക്കി ഇറങ്ങുമ്പോള്‍ അവ്യക്തമായ ഒരു ലക്ഷ്യം പോലും ഉണ്ടായിരുന്നില്ല.
മരവിച്ച രാപ്പകലുകള്‍ ഇഴഞ്ഞുനീങ്ങി കടന്നുപോയ്ക്കൊണ്ടിരുന്നു. ഒരവധൂതനെപ്പോലെ അലഞ്ഞു തീര്‍ക്കാനൊരുങ്ങിയ ജന്മമാണ്. യാദൃശ്ചികമായാണ് ജലന്ധറില്‍ വെച്ച് കിരണ്‍ചന്ദിനെ പരിചയപ്പെടുന്നതും അടുക്കുന്നതും. ഭൂതകാലത്തിന്റെ വേദനകളോ, ഭാവിയെപ്പറ്റിയുള്ള ആകുലതകളോ തന്നെ അലട്ടാനനുവദിക്കാത്ത കിരണാണ് വര്‍ത്തമാനകാലത്തില്‍ കാലുറപ്പിച്ച് ജീവിക്കാന്‍ അയാളെ പഠിപ്പിച്ചത്. പഠനം തുടരാന്‍ നിര്‍ബന്ധിച്ചത്... തന്നിലെ പഴയ മനുഷ്യനെ മറന്നുകളഞ്ഞ് പുതിയൊരു ജീവിതം തുടങ്ങാന്‍ പ്രോത്സാഹിപ്പിച്ചത്...
അതിന്റെ ഫലം അത്ഭുതകരമായിരുന്നുവെന്ന് അയാള്‍ തിരിച്ചറിയുമ്പോഴേക്കും ഉയര്‍ച്ചയുടെ പടവുകള്‍ ഏറെത്താണ്ടിക്കഴിഞ്ഞിരുന്നു.
അയാളുടെ ക്ലാസ്സിലിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായിരുന്നു.
തീര്‍ത്തും സ്വാഭാവികമായായിരുന്നു ഫേസ്ബുക്കിലൂടെ അനന്യ അയാളെ പരിചയപ്പെട്ടത്. ഫേസ്ബുക്കിലെ ഔപചാരികമായ കുശലങ്ങള്‍ക്കു ശേഷം തീര്‍ത്തും അവിചാരിതമായാണ് അനന്യയുടെ ആ മെയ്ല് വന്നത്. രണ്ടാഴ്ചകള്‍ക്കു മുമ്പ്. അതിന് ഒരാഴ്ചമുമ്പാണ് അയാള്‍ ഈ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
ആ മെയില്‍ ഒരു നടുക്കമാണോ, ആഹ്ലാദമാണോ അയാളില്‍ സൃഷ്ടിച്ചതെന്ന് വ്യക്തമായി പറയാനാവില്ല.
അവള് സോഫിയുടെ മകളായിരുന്നു.
അല്ല; അങ്ങിനെയല്ല പറയേണ്ടത്...
അയാളുടെ മകളായിരുന്നു.
തുടര്‍ച്ചയായ മെയിലുകളിലൂടെ, അയാള്‍ക്കപരിചിതമായിരുന്ന പുരാവൃത്തം ചുരുളഴിഞ്ഞുവന്നു.
ഗര്‍ഭിണിയാണെന്നറിഞ്ഞ് സോഫിയുടെ വീട്ടില്‍ ഒരു ഭൂകമ്പം തന്നെ ഉണ്ടായതാണ്. ആ ഗര്‍ഭം ഉപേക്ഷിക്കാന്‍ അവള് തയ്യാറായില്ല.
അയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ വിഫലമായിട്ടും പിറന്ന പെണ്‍കുഞ്ഞിനെ അവളും വീട്ടുകാരും പൊന്നുപോലെ നോക്കി. പഠിപ്പിച്ചു.
സോഫിയെ അയാള്‍ ഒരിക്കലും തിരിച്ചറിയാതെ പോയതാതിരുന്നു. അയാള്‍ ഭയന്നൊളിച്ചതും, ശേഷം പലതും നേടിയെന്നഹങ്കരിച്ചതുമെല്ലാം വെറുതെയായിപ്പോയെന്നു തിരിച്ചറിഞ്ഞ് ഏറെ കരഞ്ഞു; സ്വയം പഴിച്ചു.
എല്ലാം ഏറ്റു പറഞ്ഞ് മാപ്പിരക്കാന്‍ അയാള്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു വരുമ്പോഴാണ്, ഒരു മാസം മുമ്പ് സോഫിയ മരണപ്പെട്ടിരുന്നു എന്ന വിവരം അനന്യ വെളിപ്പെടുത്തിയത്.
സ്വന്തം പാപഫലങ്ങളാകാം താനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അയാള്‍ക്ക് തോന്നുന്നുണ്ടായിരുന്നു.
ഒരു പ്രായശ്ചിത്തത്തിനു പോലുമുള്ള വിധിയില്ലാതെ...
വേദന തിന്ന് തിന്ന് താനും ഇപ്പോള്‍ അവസാനിച്ചേക്കും. അനന്യയ്ക്ക്; തന്റെ മകള്‍ക്ക്, അമ്മയെ നഷ്ടപ്പെട്ടതിനു പിറകെ, എന്നും ഒരു നിരര്‍ത്ഥപദം മാത്രമായിരുന്ന അച്ഛന് കൂടി...
അയാള്‍ക്ക് അസ്വസ്ഥത ഏറിവന്നു.
വിയര്‍പ്പില്‍ കുളിച്ച്, അയാള്‍ വിറച്ചുകൊണ്ടേയിരുന്നു... കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി... അത് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... കാഴ്ചകള്‍ മറച്ച് ഒരു വെളുത്ത തിരശ്ശീല മൂടുംപോലെ തോന്നി... അതിലാകെ സോഫിയ നിറഞ്ഞു... സോഫി മാത്രം... എങ്ങും സോഫി...
* * *
'റിലാക്സ്... കണ്ണു തുറന്നോളൂ...
ഇപ്പോഴെങ്ങനെയുണ്ട്?...'
അയാള്‍ മെല്ലെ കണ്ണു തുറന്ന് ചുറ്റും നോക്കി.
Dr. ജോസഫ് ചാക്കോയാണ്. കൂടെ ഡോ. മധുവും മൂന്നാലു സിസ്റ്റര്‍മാരുമുണ്ട്. ഐ.സി.യു.വിന്റെ ഉള്ളിലാണ്. ഡോ. മധു പുഞ്ചിരിച്ചുകൊണ്ടന്വേഷിച്ചു:
'ഇപ്പോള്‍ എന്തു തോന്നുന്നു...?'
'ഓ...! ഇല്ല, കുഴപ്പമൊന്നും തോന്നുന്നില്ല... സുഖകരമായ ഒരുറക്കം കഴിഞ്ഞ പോലെ മാത്രം...'
ഒന്നു സംശയിച്ച് അയാള്‍ ചോദിച്ചു...
'എന്നെക്കാണാന്‍ ആരെങ്കിലും...?'
ഡോക്ടര്‍മാര്‍ രണ്ടുപേരും പരസ്പരം നോക്കി.
ഡോ. ജോസഫ് ചാക്കോ എന്തോ സമ്മതിക്കും പോലെ തലയാട്ടി.
രണ്ടു അറ്റന്‍ഡര്‍മാര്‍ ചേര്‍ന്ന് അയാളെ സ്ട്രെച്ചറിലേക്കു മാറ്റി.
ICUവില്‍ മൂന്നാമത്തെ ബെഡ്ഡിനടുത്തേക്ക് ഡോക്ടര്‍മാര്‍ നടന്നു. പിന്നാലെ സ്ട്രെച്ചറിലുള്ള അയാളെയുംകൊണ്ട് അറ്റന്‍ഡര്‍മാരും സിസ്റ്റേഴ്സും.
പച്ച കര്‍ട്ടനുകള്‍ക്ക് പിറകില്‍ ആ ബെഡ്ഡിനു ചുറ്റും ഡോക്ടര്‍മാരും സിസ്റ്റര്‍മാരും കൂടി നില്‍ക്കുന്നുണ്ട്. അവരുടെ വെളുത്ത വസ്ത്രങ്ങള്‍ക്കിടയിലൂടെ ബെഡ്ഡില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തമാണയാള്‍ ആദ്യം കണ്ടത്. പിന്നെയാണ് ഒരു പതിനെട്ടു പത്തൊന്‍പത് വയസ്സു തോന്നിക്കുന്ന ആ പെണ്ടകുട്ടിയെ കണ്ടത്.
ഈശ്വരാ... സോഫി... സോഫിയല്ലേയിത്...!
അയാള്‍ വിഭ്രമത്തില്‍ പെട്ടുപോയി. ശ്വാസം കിട്ടാന്‍ യത്നിക്കുമ്പോള്‍ വിടര്‍ന്നു വരുന്ന ആ വലിയ കണ്ണുകള്‍... ഫേസ്ബുക്കിലെ ആ കണ്ണുകള്‍ മാത്രമുള്ള പ്രൊഫൈല്‍ ഫോട്ടോ അയാള്‍ പെട്ടെന്നോര്‍ത്തു.
അനന്യ... അനന്യയല്ലേയിത്...?
സ്ട്രെച്ചര്‍ ബെഡ്ഡിനരികിലേക്ക് അടുപ്പിക്കപ്പെട്ടു. അയാള്‍ മെല്ലെ കൈകള്‍ നീട്ടി അനന്യയുടെ കൈവിരലുകളില്‍ തൊട്ടു.
ഹോസ്പിറ്റലിന്റെ കുറച്ചപ്പുറത്ത് അന്നു വൈകീട്ടു നടന്ന ആക്സിഡന്റില്‍ പെട്ടതായിരുന്നുവെന്നും, പ്രയാസപ്പെട്ടാണെങ്കിലും, ആ പെണ്‍കുട്ടി അയാളുടെ പേര് മാത്രമായിരുന്നു പറഞ്ഞുകൊണ്ടേയിരുന്നത് എന്നുമെല്ലാം ഡോ. ജോസഫ് ചാക്കോ പറയുന്നുണ്ടായിരുന്നെങ്കിലും, അയാള്‍ പക്ഷേ, ഒന്നും അത്ര വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല.
ഒരുവേള പിടഞ്ഞുകൊണ്ട് അവളുടെ കണ്ണുകള്‍ അയാളെ തൊട്ടു. കണ്ണുകള്‍ നിറഞ്ഞിരുന്നു. അവള് കണ്ണുകളുടെ നോട്ടം പിന്നെ അയാളുടെ മുഖത്തുനിന്നും മാറ്റിയതേയില്ല. ശരീരത്തിന്റെ വിറയല്‍ പൊടുന്നനെ നിലച്ചു. എന്നിട്ടും കണ്ണുകള്‍ അയാളുടെ മുഖത്തു തന്നെ പറ്റി നിന്നു.
മോണിറ്ററില്‍ തെന്നി നീങ്ങിക്കൊണ്ടിരുന്ന സിഗ്നല്‍ നിലച്ചു.
ഒരു നിലവിളി അയാളുടെ തൊണ്ടയില്‍ അമര്‍ന്നു പോയി. മോളേ.. എന്നൊന്നുറക്കെ വിളിക്കാനയാള്‍ക്കു കഴിഞ്ഞതേയില്ല...
ആ വിളിയൊന്നു കേള്‍ക്കാതെ അവളും...
. ................................. .
10 comments:
നല്ല ശൈലിയിലുള്ള രചന. ഒരു നാടകം പോലെ അവതരണം. സോഫിയും അനന്യയും മനസ്സിൽ പതിക്കുന്ന കഥാപാത്രങ്ങളാക്കി, എഴുത്തിലൂടെ. വിജയാശംസകൾ..........
ഫോണ്ട് അല്പം ഒന്ന് വലുതാക്കുമോ
വി.എ., റ്റോംസ് കോനുമഠം.. സന്ദര്‍ശനത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
@ റ്റോംസ് കോനുമഠം
ഫോണ്ട് സൈസ് കൂട്ടിയിട്ടുണ്ട്.
നന്നയിട്ടുണ്ട്, കഥാപാത്രങ്ങള്‍ മനസ്സില്‍ പതിഞ്ഞു... നന്ദി, ആശംസകള്‍...
kollam nannayittund
നല്ലത്......... മനോഹരം..............ഇനിയും പ്രതീക്ഷിക്കട്ടെ ?
Samayameduth vayichu.nannayitund.iniyum ithuvazhi varam.ashamsakal.
ബ്ലോഗിലേക്ക് വന്നതിനും അഭിപ്രായം കുറിച്ചതിനും നന്ദി.
നിര്‍ദ്ദേശം നല്ലത്.
സ്നേഹാദര പൂര്‍വ്വം,
സുജിത് കയ്യൂര്‍
മനോഹരം.....................
ആദ്യമായാണെന്ന് തോന്നുന്നു ഞാനീവഴി!!
മനോഹരമായി എഴുതിയിട്ടുണ്ട് നാട്ടുകാരാ...
ആശംസകള്‍
(മലപ്പുറം ജില്ലയില്‍, തിരൂരിനടുത്ത് കേരളാധീശ്വരപുരമാണ് ദേശം)
ഞാനും തിരൂര്‍ തന്നെ. പക്ഷെ 'കേരളാധീശ്വരപുര'എവിടെയാ ദൈവമേ...ഒരു മെയില്‍ വിടാമോ shaisma@gmail.com
എന്റെ ബ്ലോഗ് : shaisma.co.cc
Post a Comment