OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Saturday, October 18, 2008

കാവ്യകന്യക

രാപ്പക്ഷി, നീയെന്റെ ഹൃത്തിന്റെ,യാകാശ-
മൗനത്തി,ലാദ്രസ്വരമായലിഞ്ഞവള്‍!

രാപ്പൂവ്‌ പൂത്തൊരെൻ പൂച്ചില്ലയിൽ സ്നേഹ-
ദൂതുമായെത്തും മരന്ദമായ്‌ വന്നവൾ!

ആദ്യമേഘം തന്ന ദാഹനീർ മോന്തിയെൻ
മൃത്തിന്റെ ഹർഷാശ്രുബാഷ്പമായ്‌ത്തീർന്നവൾ!

മാനസ ജാലക വാതിൽ തുറക്കവെ,
നൽക്കുളിരായെന്നെയാദ്യം പൊതിഞ്ഞവൾ!

യാത്രാമൊഴികളിൽ ചായുന്ന നൊമ്പരം
ഓർമ്മതൻ ചെപ്പിലടചു സൂക്ഷിച്ചവൾ!

സർഗ്ഗതാളങ്ങളിൽ നിന്റെയീണങ്ങളെ
സോമരസമൂട്ടിയെന്നെ ഉണർത്തിയോൾ!

പാഥേയമെന്നും വഴിയിൽക്കളയുവാ-
നോതിനിൻ സ്നേഹാമൃതം എന്നെയൂട്ടുവോൾ!

ശ്യാമയാമങ്ങളിൽ എന്റെ മനസ്സിന്റെ
വാതായനങ്ങളിൽ മുട്ടിയുണർത്തുവോൾ!

തൂലികത്തുമ്പിൽ നീയൂറിയെത്തീട്ടെന്നെ
നോക്കിചിരിക്കവേ നേടി, ഞാൻ സായൂജ്യം!

ഋതുചക്രം

ഒരുനാളിൽ ഞാൻ നിന്റെ
കണ്ണീരിൽ കുളിച്ചതു-
മെന്നിലെത്തടങ്ങൾ നിൻ
കണ്ണീരാൽ നിറഞ്ഞതും,

എന്നുടെ കൂന്തലിനെ
കണ്ണീരിൽ നനച്ചതും,
നനഞ്ഞോരിരുട്ടാലേ-
യെന്നെ നീ മറച്ചതും,

പിറ്റേന്നു നനഞ്ഞൊരു
പുലരിയെത്തിയതു-
മെന്നുടെ ഹൃദയത്തിൻ
സ്നേഹത്തിന്നുറവയിൽ
നിന്നും നിനക്കായി ഞാൻ
പൂക്കൾ വിരിയിച്ചതും,

എന്നുടെ പച്ചപ്പട്ടിൽ
പൂക്കൾ ഞാൻ തുന്നിയതും,
അന്നത്തെ പ്രഭാതത്തിൽ
നിനക്കാക്കമ്പളം ഞാൻ
സമ്മാനിച്ചപ്പോൾ നിന്റെ
കണ്ണീരു മറഞ്ഞതും,

എന്നിലെപ്പുഷ്പങ്ങളെ
സന്തോഷാശ്രുക്കളാലേ-
യോമനിച്ചതുമെല്ലാം
മറന്നോ പ്രകൃതി, നീ?

ആ ദിനം കഴിഞ്ഞതും
കടുത്ത വെയിലാലെ-
യെന്നുടെ പൂക്കളെല്ലാം
കരിഞ്ഞു കൊഴിഞ്ഞതും...

എന്റെ തടങ്ങളിലെ
നീരു നീ വറ്റിച്ചതു-
മെന്നുടെ തളിർമേനി
വരണ്ടുണങ്ങിയതും...

ഇക്കൊടും വരൾച്ചയാ-
ലെൻ മനം കരിഞ്ഞതും,
മേഘങ്ങൾ തമ്മിൽത്തല്ലി-
ത്തീപ്പൊരി തെറിച്ചതും...

വീണ്ടും നിൻ മനമൊരു
ദുഃഖത്താൽ നിറഞ്ഞതും
വീണ്ടും നിൻ കണ്ണീർമഴ-
യെന്നിലായ്‌ പതിച്ചതും...

വരണ്ടുണങ്ങിയോരെൻ
തടങ്ങൾ വീണ്ടും നിന്റെ
കണ്ണുനീർ വർഷത്താലെ
നിറഞ്ഞു കവിഞ്ഞതും...

നിന്മനം തെളിച്ചിടാ-
നെത്തും ഞാൻ നാളെക്കാലേ,
വസന്ത പുഷ്പങ്ങളാൽ
തുന്നിയ പച്ചപ്പട്ടാൽ...!

Thursday, October 9, 2008

പഴയൊരു പ്രണയലേഖനം

ഒരു തുലാമഴ പെയ്തു കുളിർ കൊണ്ടൊരീ രാവി-
ലെന്നോമനേ, നീയുറക്കമാണോ?
ഒരു രാക്കുയിൽ കേണു പാടുന്ന പാട്ടൊന്നു
കാതോർത്തു നീ കാത്തിരുന്നിടുന്നോ?

നോവുന്ന ഹൃദയമൊന്നേകാന്തമീയിരുൾ-
പ്പാതയിൽ മൂകം തളർന്നിരിപ്പൂ...
ഒരു മേഘദുഃഖമീ നനവാർന്ന മണ്ണിലീ
മഴയായിരമ്പിയലച്ചുപെയ്കെ,

ജാലകത്തിന്നപ്പുറത്തു ഞാനെന്തിനോ
നനവാർന്ന കാഴ്ചകൾ നോക്കിനിൽക്കെ,
നാട്ടുമാഞ്ചോട്ടിലന്നെന്തിനോ നീയന്നു
സന്ധ്യക്കു കുട ചൂടി നിന്നിരുന്നു...

സാന്ധ്യവർണ്ണങ്ങൾ നിൻ നനവാർന്ന കവിളിലും
മഴനൂലിലും പറ്റി നിന്നിരുന്നൂ...
ഒരു കാറ്റിടയ്ക്കിടെ മഴയിൽ നനഞ്ഞു നിൻ
ഉടയാട തൊട്ടു നനച്ചിരുന്നൂ...

ഒരു വേള നീയൊന്നു കൺകോണിനാലെന്റെ
അകതാരിലേക്കൊരു നോട്ടമെയ്തു
തിരികെയോടിപ്പോമിടയ്ക്കു നീ പിന്നെയും
പുഞ്ചിരിച്ചൊന്നു തിരിഞ്ഞുനോക്കി

എന്തിനോ കണ്ണുകൾ നീ പോയ വഴിയിലെ
മഴവെള്ളച്ചാലുകൾ നോക്കിനിന്നു...
ഒരു കാറ്റു വീശിയാ,മാവിന്റെ ചില്ലക-
ളാകെയുലച്ചു കടന്നു പോയി

അതിനുപിൻപെത്രയോ മഴ വന്നു, കാലങ്ങൾ
മഴതീർത്ത പുഴയായൊലിച്ചുപോയി...
മഴയുടെ മഞ്ജീര നാദമെൻ മനസ്സിന്റെ
വാതിലിൽ മുട്ടി വിളിച്ചുണർത്തീ...

പിന്നെയുമെത്രയോ സന്ധ്യകൾ മോഹത്തിൻ
വർണ്ണങ്ങൾ തന്നു കടന്നുപോയി...
എന്നുമേ നിദ്രാവിഹീനങ്ങളാം പ്രണയ-
നോവിന്റെ രാവുകളായിരുന്നൂ...

നിൻ പാദനിസ്വനം കാതോർത്തിരുന്നു ഞാൻ
മൂകമായ്‌; പൊള്ളും ഹൃദന്തമോടെ
എത്രവട്ടം കാത്തുനിന്നു നിൻ വഴികളിൽ
ഒരു നോക്കു കാണുവാൻ മാത്രമായി...

ഒരുപിടി മോഹപുഷ്പങ്ങളുമായി നീ
എന്നുമതേവഴി വന്നിരുന്നൂ...
ആ വഴിത്താര തന്നോരത്തെപ്പൂവുകൾ
എന്തിനോ പുഞ്ചിരിക്കൊണ്ടിരുന്നൂ...

എങ്കിലുമെന്തു നിഗൂഢത നിൻ കണ്ണി-
ലെന്നോമനേ നീ കാത്തുവെച്ചിരുന്നു...
എന്റെയാനന്ദമാ,ക്കണ്മുനക്കോണിലെ
മിന്നും നിഗൂഢമാം വർണ്ണമത്രെ!

ഈരാവി,ലീമഴയി,ലാകെനനഞ്ഞെത്തു-
മിക്കാറ്റിൽ നിൻ കരസ്പർശനങ്ങൾ...
ഇനി ഞാനുറങ്ങട്ടെ; നിന്റെയീയോർമ്മകൾ
സ്വപ്നമായ്‌ ഹൃദയത്തിൽ പെയ്തുണരാൻ!

എന്റെ സുഹൃത്തുക്കള്‍